യുക്തിവാദം: യുദ്ധത്തിനു ‘സ്പിരിറ്റു’ പകരുന്ന ദൈവം!
കടപ്പാട്: ഇ.എ.ജബ്ബാര്‍
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.
നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.
അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.
യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ.തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്.
( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല.
ഈ ഖുര്‍ ആന്‍ വെളിപാടുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് എന്താണ്? പശ്ചാത്തലവിവരണം കൂടാതെ ഈ സൂക്തങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ , യുദ്ധം ചെയ്യലും യുദ്ധവേളയില്‍ പരാജയഭയം നേരിട്ടാലും പിന്തിരിഞ്ഞു പോകാതെ മരണം വരിക്കലും ഒരു വിശ്വാസിയുടെ കടമയാണെന്നാണു തന്നെയല്ലേ അര്‍ത്ഥം?
ഇനി ഈ വെളിപാടുകള്‍ അവതരിക്കപ്പെട്ട സന്ദര്‍ഭം വ്യാഖ്യാനകൃതികളില്‍നിന്നും ഹദീസുകളില്‍നിന്നും വ്യക്തമാകുന്നതു കൂടി പരിശോധിക്കാം: ഇസ്ലാം ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനയുദ്ധമാണിവിടെ സന്ദര്‍ഭം. അഹ്സാബ് യുദ്ധം എന്നും ഖന്ദഖ് യുദ്ധം എന്നും അറിയപ്പെടുന്ന സംഭവം മുസ്ലിം ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ വിവരണങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും ഗ്രഹിക്കാവുന്നതിപ്രകാരമാണ്:. ബദറില്‍ വെച്ചു മക്കയിലെ ഖുറൈഷികള്‍ക്കു നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ആക്രമത്തിലെ കെടുതികള്‍ക്കു പകരം വീട്ടാനായി ആസൂത്രിതമായ യുദ്ധ സന്നാഹങ്ങളോടെ അവര്‍ മുഹമ്മദിനെയും അനുയായികളെയും ഉഹ്ദില്‍ വെച്ചു നേരിട്ടു. ആ യുദ്ധത്തില്‍ മുഹമ്മദും കൂട്ടരും അതി ദയനീയമായി പരാജായ്പ്പെടുകയും നിരവധി “സത്യവിശ്വാസികള്‍” കൊല്ലപ്പെടുകയും ചെയ്തു. നബിക്കു തന്നെ പരിക്കേല്‍ക്കുകയും ഒടുവില്‍ അദ്ദേഹം പിന്തിരിഞ്ഞോടുകയുമാണുണ്ടായത്. നബി കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിച്ച ഖുറൈശികള്‍ മടങ്ങിപ്പോയി. ഈ സംഭവം മുഹമ്മദിന്റെയും അനുയായികളുടെയും ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീടൊരു യുദ്ധത്തിനു കോപ്പുകൂട്ടാന്‍ പ്രവാചകനു വളരെ പണിപ്പെടേണ്ടിയും വന്നു. അല്ലാഹുവും മലക്കുകളും സഹായത്തിനുണ്ടാകുമെന്ന നബിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കപ്പെട്ടതോടെ വിശ്വാസികളില്‍ പലരും സംശയാലുക്കളായി. മാത്രമല്ല ഖുറൈശികള്‍ ഇനിയുമൊരു ആക്രമണത്തിനൊരുങ്ങിയാല്‍ തങ്ങള്‍ക്കു കൂടുതല്‍ പരാജയമായിരിക്കും ഉണ്ടാവുകയെര്‍ന്നവര്‍ കരുതി. എന്നാല്‍ കാലങ്ങള്‍ കൊണ്ട് ആത്മവീര്യം വീണ്ടെടുത്ത് വീണ്ടും കരുത്താര്‍ജ്ജിക്കാമെന്നു നബി കണക്കു കൂട്ടി.
ഉഹ്ദിലെ പരാജയം മുഹമ്മദിനെ പൂറ്ണമായും നശിപ്പിക്കാന്‍ ഉതകിയില്ലെന്നു മനസ്സിലാക്കിയ ഖുറൈശികള്‍ മറ്റൊരാക്രമണത്തിനു കൂടി തയ്യാറായി മദീനയിലെത്തി പലഭാഗങ്ങളില്‍കൂടെ അവര്‍ മദീന വളഞ്ഞു . നബിയും കൂട്ടരും രക്ഷപ്പെടാന്‍ വേണ്ടി മദീനക്കു ചുറ്റും കിടങ്ങു കുഴിച്ചു. പേര്‍ഷ്യക്കാരനായ സല്‍മാന്‍ ആണത്രെ ഈ തന്ത്രം പ്രവാചകനു പറഞ്ഞു കൊടുത്തത്. [സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് ഇത്തരം തന്ത്രങ്ങളൊന്നും വെളിപാടായി പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല.!] ഉപരോധം കുറെ നാളുകള്‍ തുടര്‍ന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മക്കക്കാര്‍ക്കു യുദ്ധം ഉപേക്ഷിച്ചു തിരിച്ചു പോകേണ്ടി വന്നു. ഇതൊരു അവസരമായി ‘അല്ലാഹു’ മുതലെടുക്കുന്നതാണിവിടെ സന്ദര്‍ഭം. ശീതക്കാറ്റും മണല്‍ക്കാറ്റുമൊക്കെ വീശി ശത്രുക്കളെ പിന്തിരിപ്പിച്ചത് അല്ലാഹുവാണെന്നാണു വെളിപാടിലൂടെ നബി അറിയിച്ചത്.
ഉഹ്ദ് യുദ്ധത്തില്‍ അല്ലാഹു എവിടെപ്പോയിരുന്നു എന്ന സ്വാഭാവികമായ ചോദ്യത്തിനും അല്ലാഹു തന്നെ മുന്‍ കൂറായി ജാമ്യം എടുത്തിരുന്നു. അനുയായികള്‍ നബിയെ വേണ്ട വിധം അനുസരിക്കാത്തതുകൊണ്ടും യുദ്ധ മുതല്‍ വാരിക്കൂട്ടാന്‍ ആക്രാന്തം കാണിച്ചതുകൊണ്ടുമാണു അല്ലാഹു ആ യുദ്ധത്തില്‍ നിന്നും തന്റെ മലക്കുകളെ പിന്തിരിപ്പിച്ചതെന്നായിരുന്നു മുടന്തന്‍ ന്യായം.! ഇവിടെ പരാജയഭീതി മൂലം പിന്തിരിയാന്‍ ആഗ്രഹിക്കുകയും അതിനനുവാദം ചോദിക്കുകയും ചെയ്തവരെ കപടവിശ്വാസികളായി മുദ്ര കുത്തി കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്.തന്ത്രശാലിയായ ഒരു യോദ്ധാവ് എന്ന നിലയില്‍ മുഹമ്മദിന്റെ സാന്ദര്‍ഭികമായ യുക്തികള്‍ എങ്ങനെ ദിവ്യ വെളിപാടുകളായി രൂപാന്തരപ്പെട്ടു എന്ന് ഈ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം.
പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല.നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു. സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ ( കപടന്‍മാര്‍ ) വിചാരിക്കുന്നത്. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്‍മാര്‍ ) കൊതിക്കുന്നത്. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല. തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത് ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക് ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
യുദ്ധരംഗത്ത് അനുയായികളെ ഉറപ്പിച്ചു നിര്‍ത്താനായി മുഹമ്മദ് പ്രയോഗിച്ച തന്ത്രങ്ങളാണ് ഈ വെളിപാടുകളില്‍ തെളിഞ്ഞു കാണുന്നത്. ജയസാധ്യതയുള്ള യുദ്ധത്തില്‍ ലാഭം കൊയ്യാമെന്ന വ്യാമോഹത്തോടെ പങ്കെടുക്കുകയും പരാജയ സാധ്യത കാണുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധരംഗത്തു നിന്നും മാറി നില്‍ക്കാന്‍ ഒഴിവു കഴിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്ന “കപടവിശ്വാസികളെ”യാണിവിടെ അല്ലാഹു കുറ്റപ്പെടുത്തുന്നത്. അങ്ങനെയുള്ളവര്‍ തല്‍ക്കാലം രക്ഷപ്പെട്ടാലും പിന്നീടവര്‍ മരിക്കും എന്നാണു ദൈവം അവരെ ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല, യുദ്ധത്തില്‍ പങ്കെടുത്തു മരണം വരിച്ചവര്‍ക്ക് വന്‍ പ്രതിഫലമായിരിക്കും ലഭിക്കുക. ഒരു സൈനിക നേതാവ് തന്റെ കീഴിലുള്ള യോദ്ധാക്കളില്‍ ‘സ്പിരിറ്റ്’ കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്ന നിലയില്‍ ഇതൊക്കെ യുക്തിസഹമാണ്. എന്നാല്‍ പ്രപഞ്ചത്തെയൊന്നാകെ നിയന്ത്രിക്കുന്ന ഒരു മഹാ ദൈവം ഇവിടെ ഒരു ഗോത്രദൈവത്തിന്റെ നിലവാരത്തിലേക്കു ചുരുങ്ങുന്നു എന്നത് വിശ്വാസികള്‍ കാണുന്നില്ല! തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കാനും അതില്‍ ഒരു വിഭാഗത്തെ തോല്‍പ്പിക്കാനുമൊക്കെ തന്ത്രം മെനയുന്ന ഈ അല്ലാഹു ഗോത്രകാലത്തെ കുട്ടിദൈവമല്ലാതെ മറ്റെന്താണ്?
Tuesday, March 17, 2009
Subscribe to:
Post Comments (Atom)
2 comments:
യുദ്ധരംഗത്ത് അനുയായികളെ ഉറപ്പിച്ചു നിര്‍ത്താനായി മുഹമ്മദ് പ്രയോഗിച്ച തന്ത്രങ്ങളാണ് ഈ വെളിപാടുകളില്‍ തെളിഞ്ഞു കാണുന്നത്. ജയസാധ്യതയുള്ള യുദ്ധത്തില്‍ ലാഭം കൊയ്യാമെന്ന വ്യാമോഹത്തോടെ പങ്കെടുക്കുകയും പരാജയ സാധ്യത കാണുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധരംഗത്തു നിന്നും മാറി നില്‍ക്കാന്‍ ഒഴിവു കഴിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്ന “കപടവിശ്വാസികളെ”യാണിവിടെ അല്ലാഹു കുറ്റപ്പെടുത്തുന്നത്. അങ്ങനെയുള്ളവര്‍ തല്‍ക്കാലം രക്ഷപ്പെട്ടാലും പിന്നീടവര്‍ മരിക്കും എന്നാണു ദൈവം അവരെ ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല, യുദ്ധത്തില്‍ പങ്കെടുത്തു മരണം വരിച്ചവര്‍ക്ക് വന്‍ പ്രതിഫലമായിരിക്കും ലഭിക്കുക. ഒരു സൈനിക നേതാവ് തന്റെ കീഴിലുള്ള യോദ്ധാക്കളില്‍ ‘സ്പിരിറ്റ്’ കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്ന നിലയില്‍ ഇതൊക്കെ യുക്തിസഹമാണ്. എന്നാല്‍ പ്രപഞ്ചത്തെയൊന്നാകെ നിയന്ത്രിക്കുന്ന ഒരു മഹാ ദൈവം ഇവിടെ ഒരു ഗോത്രദൈവത്തിന്റെ നിലവാരത്തിലേക്കു ചുരുങ്ങുന്നു എന്നത് വിശ്വാസികള്‍ കാണുന്നില്ല! തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കാനും അതില്‍ ഒരു വിഭാഗത്തെ തോല്‍പ്പിക്കാനുമൊക്കെ തന്ത്രം മെനയുന്ന ഈ അല്ലാഹു ഗോത്രകാലത്തെ കുട്ടിദൈവമല്ലാതെ മറ്റെന്താണ്?
തുടര്‍ന്നു വായിക്കുക....
good one..
Post a Comment